Saturday, October 29, 2011

ആളുകള്‍ ഫേസ് ബുക്ക് മറിക്കുന്ന തിരക്കിലാണിപ്പോള്‍...


വിട...ജീവിതത്തില്‍കേള്‍ക്കേണ്ടിവരുന്ന ഏറ്റവും സങ്കടകരമായ വാക്ക് അതായിരിക്കും. സ്‌നേഹം മാത്രം സമ്മാനിച്ച് സദാകൂട്ടിരുന്നൊരാള്‍ അകലേക്ക് മാഞ്ഞുപോകുമ്പോള്‍ ഹൃദയം അനുഭവിക്കുന്ന വികാരത്തെ പറഞ്ഞറിയിക്കാനാവില്ല. ഇനിയെന്നുകാണുമെന്ന് മനസ്സ് ഒരു നൂറു വട്ടം സ്വയം ചോദിക്കുമ്പോള്‍ അരികിലിരുന്ന് കണ്ണീര് കഥപറയുന്നുണ്ടാകുമപ്പോള്‍.
കോളജ് ലൈഫ് തീരുന്ന ആ ദിനമുണ്ടല്ലോ, ക്ലോസിംഗ് സെറമണിയും സെന്റ് ഓഫും നടക്കുന്ന അന്ന് മനസിനും ശരീരത്തിനും ഭ്രാന്തായിരിക്കും. ദു:ഖവും കണ്ണീരും നിറഞ്ഞ വല്ലാത്തൊരുഭ്രാന്ത്. ഇനിയൊരിക്കലും കാണുവാനോ മിണ്ടുവാനോ കഴിയില്ല, എവിടെ ആയാലും എന്നെ ഓര്‍ക്കണമെന്ന് പറഞ്ഞ് കൂട്ടുകാരനെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞ നിമിഷങ്ങള്‍ എന്റെയും നിന്റെയും ജീവിതത്തിന് ഇപ്പോഴും ആര്‍ദ്രത പകരുന്നുണ്ടാകും.
പിരിഞ്ഞകന്നാല്‍ ഇനി കാണില്ല എന്നത് ഇന്നലെവരെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി, കഥമാറി, ആരും ആരെയും വിട്ടുപോവാത്ത സ്ഥിതിയിലേക്കെത്തിലോകം. സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സ്‌നേഹത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കുമ്പോള്‍ നഷ്ടമായ ബന്ധങ്ങള്‍പോലും വീണ്ടും കൂടിചേരുകയാണ്.
ഓര്‍ക്കൂട്ടും ഫേസ്ബുക്കും ഗൂഗിള്‍പ്ലസുമടക്കമുള്ള സൈറ്റുകള്‍ പുതുതലമുറയുടെ ജീവിതത്തില്‍ തന്നെ പുതിയചലനങ്ങള്‍ സൃഷ്ടിക്കുന്നു. മങ്ങിപ്പോയ ഓര്‍ക്കൂട്ടിനും വരവറിയിക്കുന്ന ഗൂഗിള്‍പ്ലസിനുമിടയില്‍ ഫേസ് ബുക്ക് അരങ്ങ് വാഴുകയാണിപ്പോള്‍.

    000              000            000          000
ഓര്‍ക്കൂട്ടിന്റെ വരവോടെ ഈ രംഗത്ത് പുതിയൊരു ട്രെന്റാണ് രൂപപ്പെട്ടത്. മൊബൈലിലെ മിസ് കോള്‍ ഓര്‍മ്മപ്പെടുത്തലിനും എസ്.എം.എസ് കഥപറച്ചിലിനുമപ്പുറം നമ്മുടെ പുതിയ പുതിയ രൂപങ്ങളും ഭാവങ്ങളും കൂട്ടുകാരനുമുന്നില്‍ പച്ചയായി അവതരിപ്പിക്കാമെന്ന സ്ഥിതിവന്നപ്പോള്‍ ഓരോരുത്തരും ഓര്‍ക്കൂട്ടിനുള്ളിലായി. അങ്ങനെ നമ്മുടെ യുവത്വം കുറേ നാള്‍ ഓര്‍ക്കൂട്ടിനുള്ളില്‍ ഊണുകഴിച്ചുറങ്ങി, കളിച്ചുകറങ്ങിനടന്നു. അതിനിടയിലാണ് മാര്‍ക്ക് സക്കന്‍ബര്‍ഗ്ഗ് എന്നയാള്‍ ഫേസ് ബുക്കെന്ന പുതിയ പതിപ്പുമായി അവതരിക്കുന്നത്. രൂപത്തിലും ഘടനയിലും ലേ ഔട്ടിലും മറ്റവനേക്കാള്‍ മികച്ചുനിന്ന ഫേസ് ബുക്ക് അതിവേഗം ജനഹൃദയം കീഴടക്കി. ഇപ്പോള്‍ ഉപഭോക്താക്കളുടെ അംഗബലം 60കോടി കവിഞ്ഞുവെന്നാണ് കണക്ക്. കേരളത്തിലെ ഉപഭോക്താക്കളുടെ എണ്ണവും കോടിയിലേക്ക് അടുക്കുന്നു. 2009ല്‍ 15 ലക്ഷമായിരുന്ന ഫേസ് ബുക്ക് സഖ്യ പിറ്റേകൊല്ലം നാലിരട്ടിയായി. മൊബൈല്‍ഫോണില്‍ നെറ്റ് സംവിധാനം വ്യാപകമായതോടെ അംഗബലം കുതിച്ചുയരുകയായിരുന്നു. ഐടി വിഭാഗക്കാര്‍ മാത്രമല്ല ചെത്ത്‌തൊഴിലാളികളും കൂലിപ്പണിക്കാരുമെല്ലാം ഫേസ് ബുക്കിനുള്ളിലാണിപ്പോള്‍. സദാ നാട്ടുവര്‍ത്തമാനത്തിനപ്പുറം അവരും ടാഗ് ചെയ്ത ഫോട്ടോയെക്കുറിച്ചും മാറിയ പ്രൊഫയിലിനെക്കുറിച്ചും  ചര്‍ച്ച ചെയ്യുന്നു.

   000                000            000
ഏതോ ഒരു യാത്രയില്‍വെച്ചാണ് റോഷനെ പരിചയപ്പെടുന്നത്. സുന്ദരമായ പെരുമാറ്റവും തിളങ്ങുന്ന വ്യക്തിത്വവും..അയാള്‍ ഹൃദയത്തിലേക്ക് വല്ലാതെ ആകര്‍ഷിക്കപ്പെട്ടു. പക്ഷെ, പറഞ്ഞിട്ടെന്ത്. പിരിയാന്‍ നേരം  നമ്പര്‍ വാങ്ങാന്‍ മാത്രം മറന്നു....ഇത്തിര ദു:ഖത്തോടെ ഇരിക്കുമ്പോഴാണ് ഓര്‍ത്തത് ഫേസില്‍ബുക്കില്‍ സേര്‍ച്ച് ചെയ്താലോ...ന്റമ്മോ, ദാ കിടക്കുന്നു ആ മുഖം വീണ്ടും കണ്‍മുന്നില്‍...അതെ, അതാണ് ഫേസ് ബുക്കിന്റെ അനുഗ്രഹം.  ഇങ്ങനെ മറന്നുപോയ എത്രയെത്ര കൂട്ടുകാരാണ് നിത്യവും സൗഹാര്‍ദ്ദവലയത്തിലേക്ക് മടങ്ങിവരുന്നതെന്നോ.

ആരാധനയോടെ നോക്കികണ്ടവര്‍, പരിചയപ്പെടാന്‍ കൊതിച്ചവര്‍...അങ്ങനെ അങ്ങനെ തൊടാന്‍പറ്റുന്നതിലും അപ്പുറമുള്ള ഒരുപാട് ആളുകളെ ഫ്രണ്ട്‌സ് റിക്വസ്റ്റ് നല്‍കി കൂട്ടുകാരനാക്കാന്‍ കാത്തിരിക്കുന്നു. അവരുടെ അക്‌സപ്റ്റ് കിട്ടുമ്പോള്‍ ഹൃദയം വല്ലാത്തൊരു സുഖമാണ് അനുഭവിക്കുന്നത്.

    000                  000               000
ന്യൂജനറേഷന് ഇന്ന് ഫേസ് ബുക്ക് ഒരു വികാരമാണ്. ദിവസത്തിന്റെ വലിയൊരുഭാഗവും ബുക്ക് തുറന്നുവെച്ച് സൊറപറയുന്നവരുടെ എണ്ണം കൂടികൂടി വരുന്നു.
ഫേസ് ബുക്കില്‍ അക്കൗണ്ടില്ല എന്നുപറയുന്നത് വലിയൊരു പോരായ്മയായി പുതുതലമുറ വിലയിരുത്തികഴിഞ്ഞു. അത്‌കൊണ്ട് തന്നെ നെറ്റിന്റെ ലോകത്ത് ലവലേശം വിവരമില്ലാത്തവന്‍പോലുമിപ്പോള്‍ ഫേസ് ബുക്കിനുള്ളിലെ തിരക്കുപിടിച്ച അംഗമാണ്.
മറ്റുള്ളവരുടെ മുന്നില്‍ സ്വയം വലിയ ആളാവാനുള്ള മാര്‍ഗ്ഗമാണ് ഈ എഫ്ബി(?) ആയിരിക്കാം. ഇന്ന് ഞാനണിഞ്ഞ കുപ്പായം ഇതാണെന്നും ഞാന്‍ കഴിച്ച ഫുഡ് ഇന്നതാണെന്നുമെല്ലാം ഓരോരുത്തരും നാട്ടുകാരോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. എത്ര ഡീസന്റായ വ്യക്തിയും ഫേസ്ബുക്കിലെത്തുമ്പോള്‍ കുട്ടിത്തവും കുസൃതിയും നിറഞ്ഞ ആളായിമാറുന്നു.  ആയിരംവേഷങ്ങളില്‍ പ്രത്യക്ഷപ്പെടും, ആയിരംഭാവങ്ങളില്‍ അഭിനയിച്ചാറാടും...ഇതെല്ലാം എന്റെ വീട്ടുകാരല്ലെ എന്ന തോന്നലാണപ്പോള്‍...
ലൈനിലുള്ളവര്‍ക്കുമൊത്തം ഹായ് പറഞ്ഞ് ചാറ്റ്കൂടാന്‍ വിളിക്കുന്നവരാണൊരുവിഭാഗം. ആരോടും കൂട്ടുകൂടാതെ ഒരു റിപ്ലയുമില്ലാതെ അവിടെയും മസിലുപിടിക്കും മറ്റൊരുകൂട്ടര്‍. സദാ നൗ ബിസി പറഞ്ഞ് ഇത്തിരി ഡീസന്റായി ഒഴിഞ്ഞുമാറുന്ന ജാഡകളുമുണ്ട്.
ഫേസ് ബുക്കിലെ ഭാഷയാണ് സഹിക്കാനാവാത്തത്. ഇംഗ്ലീഷായാലും മലയാളമായാലും പറഞ്ഞതെല്ലാം അവിടെ ഭാഷയാണ്. ന്റെമ്മോ ഭാഷപണ്ഡിന്മാര്‍പോലും  തോറ്റുപോകും.
    000                000              000
കൂട്ടുകാര്‍ക്കിടയിലെ കളിവര്‍ത്തമാനങ്ങളോട് വിടചൊല്ലി പിരിഞ്ഞുപോകുമ്പോള്‍ ദീര്‍ഘദൂര തീവണ്ടിയാത്രകളില്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ വല്ലാതെ കരഞ്ഞുപോകാറുണ്ടായിരുന്നു ഇന്നലെവരെ. എന്നാലിന്ന് കയ്യിലെ ലാപ്‌ടോപ് തുറന്ന് ലോഗ് ഇന്‍ ചെയ്യുമ്പോള്‍ അച്ചപ്പുവും സുമേശും രജ്ഞിത്തുമെല്ലാം വീണ്ടും അരികിലെത്തും. പുതുതായി അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് കമന്റടിച്ച് അവര്‍ വെള്ളംകുടിപ്പിക്കുമ്പോള്‍ നാട്ടിലെ കടവരാന്തയിലിരുന്ന് വര്‍ത്തമാനം പറയുന്ന അതേ പ്രതീതിയാണ്.
ഓരോ തവണ ബുക്ക് തുറക്കുമ്പോഴും ആകാംക്ഷയും ആവേശവുമാണ് മനസ്സിന്. പുതുതായി കൂട്ടുകൂടാന്‍വന്ന റിക്വസ്റ്റുകള്‍ ആരൊക്കെയെന്നാവും കണ്ണ് ആദ്യം പരതുക, പിന്നെ ഫോട്ടോയ്ക്കടിയില്‍ കൂട്ടുകാര്‍ എന്താണ് എഴുതിവെച്ചിട്ടുണ്ടാവുക എന്ന ജിജ്ഞാസയാവും, മെസേജുകള്‍ വായിച്ചെടുക്കുവാനും തിടുക്കമേറും...ബുക്കു തുറക്കുന്നനേരത്തൊക്കെ കാത്തുനില്‍ക്കുന്ന നിരവധിമുഖങ്ങളില്‍ വിലപ്പെട്ട ഒരാളെങ്കിലുമുണ്ടാകും.  അത് തന്നെയാണ് ഫേസ് ബുക്കിലെ ആഹ്ലാദവും അനുഗ്രഹവും.
ആരെന്തുപറഞ്ഞെതിര്‍ത്താലും ഫേസ് ബുക്കിനെ അങ്ങനെയങ്ങ് തള്ളിക്കളയാനാകുമോ(?) ഈ(ഇ) ബുക്ക് അടച്ചുവെച്ചാല്‍ എന്റെ ഫോട്ടോയ്ക്കും സൃഷ്ടിക്കള്‍ക്കും പിന്നില്‍ എന്നും സ്‌നേഹത്തിന്റെ അക്ഷരം കുറിച്ചിടുന്ന ഒരിക്കലും കാണാത്ത ഭഗതിനെ ഞാനെങ്ങനെ തൊട്ടറിയും...ഷെമീറിന്റെയും ഡാറ്റാസിന്റെയും ഫോട്ടോ നോക്കി ഞാനെങ്ങനെ കൊഞ്ഞനംകുത്തും...ഒരു ടൈംപാസിനാണെങ്കിലും ഓരോ ഫോട്ടോയ്ക്കും തല്‍ക്ഷണം കമന്റടിക്കുന്ന അന്‍ഷാദും ഉനൈസും വിനീതും സലാമും ജാബിറും റഹ്മാന്‍ അല്‍മാസും സിറാജുമെല്ലാം സ്‌നേഹത്തിന്റെ കാറ്റാവാറുണ്ട് പലപ്പോഴും...ചാറ്റിങ്ങില്‍ നിന്ന് ഒളിച്ചുനില്‍ക്കുമ്പോള്‍ കമന്റിലൂടെ പ്രതിഷേധമറിയിക്കുന്ന റോഷന്‍ ഫേസ് ബുക്ക് സമ്മാനിച്ച മികച്ചൊരു കൂട്ടുകാരനാണ്. റിക്വസ്റ്റുകളെ മൊത്തം കണ്‍ഫോം ചെയ്യരുതെന്ന് ഉള്ളിന്റെ ഉള്ളില്‍ നിന്ന് ആരൊക്കെയോ ഓര്‍മ്മിപ്പിക്കുമ്പോഴും ഒരിക്കലും കാണാത്ത മുഖങ്ങള്‍ക്കുമുന്നില്‍ ഞാനെങ്ങനെയാണ് ഒരു അഹങ്കാരിയായി മാറേണ്ടത്.

    0000              000                  000

ശിഷ്ടം: രാത്രി ഉമ്മയുടെ ചോദ്യം എടാ വായനയൊന്നും വേണ്ടേ, കമ്പ്യൂട്ടര്‍ മാത്രം മതിയോ(?)
മറുപടി: ആരു പറഞ്ഞു വേണ്ടെന്ന്, ഉമ്മ, ഞാന്‍ ഫേസ് ബുക്ക് വായിച്ചുകൊണ്ടിരിക്കുകയല്ലെ.

No comments:

Post a Comment